Saturday, September 10, 2011

മൂന്നാം ലോകം

കവിത


മൂന്നാം ലോകം


ജോർജ്‌ മുകളേൽ



കറുത്തുലഞ്ഞ ജനതയുടെ നഗ്‌നത
ടെലിവിഷനിൽ പ്രദർശിപ്പിക്കപ്പെടുന്നു.
വെളുത്തയെല്ലുകൾ മറയ്ക്കാനായി മാത്രം
കറുത്ത തൊലി അണിയിച്ചിരിക്കുന്നു.
കറുപ്പിൽനിന്നൊലിച്ചിടുന്ന
തേൻ കുടിച്ചുന്മത്തരായ്‌
ഈച്ചകൾ ആർത്തലയ്ക്കുന്നു.
വറ്റിയ നദിക്കരുകിൽ
ഉണങ്ങിയ മരച്ചില്ലയിൽ
പക്ഷികൾ തളർന്നിരിയ്ക്കുന്നു.
വിണ്ടു കീറിയ ഭൂമിയിൽ
കുഴിക്കാൻ ഉയർത്തുന്ന ആയുധം
ഭാരമുള്ളതെന്ന്‌ കുഴിക്കുന്നവൻ
പറയാതെതന്നെ അറിയിക്കുന്നു.
വരണ്ടുചുളുങ്ങിയ മുലകളും
മാറത്തല്യ്ക്കുന്ന കുട്ടിയും
കൗപീനത്തിൽ നിന്നുമീച്ചകളെ
വിരട്ടിയോടിയ്ക്കുന്ന പുരുഷനും,
ഇവിടെ, ഈ ജനതയുടെ
കാമമുണർത്തുന്നു.
അതിനായി മാത്രം മൂന്നാം ലോകം
ടെലിവിഷനിൽ പ്രദർശിപ്പിക്കപ്പെടുന്നു.

Saturday, July 30, 2011

എന്റെ അച്ഛൻ ഇന്ത്യയെ വെറുത്തത് എന്തുകൊണ്ട്?


ആതിഷ് റ്റസ്സീർ


എന്റെ അച്ഛൻ, സാൽമാൻ റ്റസ്സീർ, ഈ ജനുവരിയിൽ കൊല ചെയ്യപ്പെടുന്നതിനു തൊട്ട്മുൻപ് ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി.  ലക്ഷ്യപ്രാപ്തിയിലെത്താതെ ബംഗാൾ ഉൾക്കടലിൽ ചെന്നു വീണ ഇന്ത്യൻ റൊക്കറ്റിനേക്കുറിച്ച് അദ്ദേഹം എഴുതിയ സന്ദേശം ഇതായിരുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയുമായി ഇന്ത്യ വല്ലതുമൊക്കെ കാട്ടിക്കൂട്ടി ഒരു വിഡ്ഡിയാകുന്നതെന്തിനാണ്‌?  ബോളിവുഡ്ഡിൽകിടന്നു കളിക്കുന്നതായിരിക്കും ഇന്ത്യക്ക് ഉത്തമമെന്നാണ്‌ എനിക്കു ഉപദേശിക്കുവാനുള്ളത്.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിലെ ഗവർണറായിരുന്നു എന്റെ പിതാവ്.  ഇന്ത്യയുടെ നിർഭാഗ്യത്തെ നുള്ളി നോവിക്കുന്ന ഈ ട്വീറ്റ്, അനേകായിരം വരുന്ന അദ്ദേഹത്തിന്റെ ആരാധകരെ വളരെ ആഹ്ളാദഭരിതരാക്കി.  1947- ൽ വേർപെട്ട ഇന്ത്യയേപ്പറ്റി, ഒഴിയാബാധ പോലെ, അനാരോഗ്യകരമായ ചിന്തയിലേർപ്പെട്ടിരിക്കുന്ന പാക്കിസ്ഥാനികൾക്ക് ഇത് സന്തോഷം നൽകി.

എന്റെ പിതാവിന്റെ മനോഭാവം പാക്കിസ്ഥനിൽ സ്വീകാര്യമയിരുന്നെങ്കിലും എനിക്കത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു.  ഇതുമൂലം ഞങ്ങൾക്കിടയിൽ വളരെയധികം നീരസം അനുഭവപ്പെട്ടിരുന്നു.  ഇന്ത്യാക്കാരിയായ എന്റെ അമ്മയോടൊപ്പം ഡൽഹിയിലാണ്‌ ഞാൻ വളർന്നത്.  പകുതി ഇന്ത്യാക്കാരനാണെങ്കിലും എന്റെ സ്വന്തം രാജ്യമായിട്ട് ഞാൻ കണക്കാക്കുന്നത് ഇന്ത്യയെത്തന്നെയാണ്‌.  ഒരു ക്രിസ്ത്യൻ സ്ത്രീയെ ന്യായീകരിച്ചതിനാൽ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് സ്വന്തം അംഗരക്ഷകരാൽ കൊല്ലപ്പെട്ട എന്റെ പിതാവുമായി ഞാൻ കഴിഞ്ഞ മൂന്നു വർഷമായി സംസാരിച്ചിട്ടുണ്ടായിരുന്നില്ല.
പാക്കിസ്ഥാനെ നിരന്തരം ശല്ല്യപ്പെടുത്തുന്ന ചിന്തയായി മാറിയിരിക്കുന്നു ഇന്ത്യ.  ഈ അനിയന്ത്രിത ക്ഷോഭകാരണം മനസ്സിലാക്കണമെങ്കിൽ ഇന്ത്യയേയും അതിന്റെ ഭൂതകാലത്തേയും, ജനതയേയും, സംസ്കാരത്തേയും പാക്കിസ്ഥാൻ മനസ്സാ വാചാ കർമണാ നിരാകരിക്കുന്നതിന്റെ ന്യായവും നന്നായി മനസ്സിലാക്കണം.  ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടുവാൻ അറയ്ക്കുന്നതിന്റേയും, പ്രധാന കൂട്ടാളിയായ അമേരിക്കയുടെ ലക്ഷ്യങ്ങളെ തകിടം മറിക്കുവാൻ ഉൽസാഹം കാണിക്കുന്നതിന്റേയും കാരണം പാക്കിസ്ഥാന്‌ ഇന്ത്യയോടുള്ള ശത്രുതയും വെറുപ്പും മാത്രമാണ്‌.

പാക്കിസ്ഥാൻ എന്ന ആശയം ആദ്യമായി ഗൗരവപൂർവം അവതരിപ്പിച്ചത് ഒരു രാഷ്ട്രീയക്കാരനോ അല്ലെങ്കിൽ ഒരു പുരോഹിതനോ ആയിരുന്നില്ല.  മുഹമ്മദ് ഇക്ബാൽ എന്ന കവിയിൽ ഉടലെടുത്ത ആശയമായിരുന്നു അത്.  ഇന്ത്യൻ മുസ്ലീമുകൾക്ക് രാഷ്ട്രീയ ധാർമീക അന്ത:സത്തയുള്ള ഒരു മുസ്ലീം രാഷ്ട്രത്തിന്റെ ആവശ്യകത 1930 ൽ ആൾ ഇന്ത്യ മുസ്ലീം ലീഗിന്റെ ഒരു സമ്മേളനത്തിൽ മുഹമ്മദ് ഇക്ബാൽ ഊന്നിപ്പറഞ്ഞു.  ഈ പുതിയ രാജ്യം എങ്ങിനെ ആയിരിക്കണമെന്ന് അദ്ദേഹത്തിന്‌ കൃത്യമായ തിരിച്ചറിവ് ഇല്ലായിരുന്നു.  എന്നാൽ എന്ത് അതിൽ ഉണ്ടായിരിക്കരുത് എന്നുള്ള കൃത്യമായ അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു.  നാനാത്വത്തിലധിഷ്ടിതമായ ഒരു പഴയ ഇന്ത്യൻ സമൂഹത്തിന്റെ ബഹുത്വവും, വ്യക്തമായ ഘടകങ്ങളും മൂലകങ്ങളും ചേർന്നുണ്ടായ സംസ്കാരവും ഉൾക്കൊള്ളുന്ന രാജ്യമായിരിക്കരുത് പുതിയ പാക്കിസ്ഥാൻ എന്ന വ്യക്തമായ കാഴ്ചപ്പാട് മുഹമ്മദ് ഇക്ബാൽ ഉയർത്തിപ്പിടിച്ചു.

മുഹമ്മദ് ഇക്ബാലിന്റെ സ്വപ്നം 1947 ആഗസ്റ്റിൽ യഥാർത്ഥ്യമായി.  ബ്രിട്ടീഷ് ഇന്ത്യയെ രണ്ടായി പകുത്തെങ്കിലും ജനങ്ങൾ പരസ്പരം സ്ഥലം മാറേണ്ടതില്ലെന്നാണ്‌ ആദ്യം കരുതിയത്.  താമസിയാതെ എല്ലായിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടു.  ഉടനെതന്നെ പൂർണചിത്രവും വ്യക്തമായി.  ഇന്ത്യൻ മുസ്ലീമുകൾക്കുവേണ്ടി പുതിയതായി ഉണ്ടാക്കിയ രാജ്യത്ത് മുസ്ലീമുകൾ അല്ലാത്തവർക്ക് ജീവിക്കുവാൻ സാധിക്കുകയില്ല എന്ന അവസ്ഥ സംജാതമായി.  അനേകലക്ഷങ്ങളുടെ ജീവൻ അറ്റു പോകുന്നതിനും, ചരിത്രത്തിലെ ഏറ്റവും വലിയ പുനരധിവാസത്തിനും സാക്ഷ്യം വഹിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഭൂപടത്തിൽ സ്ഥാനമുറപ്പിച്ചു.

സ്വാതന്ത്ര്യത്തിൽ പങ്കുവച്ച ഈ കൂട്ടക്കൊലകളുടേയും യാതനകളുടേയും അനുഭവജ്ഞാനമാണ്‌ പാക്കിസ്ഥനും ഇന്ത്യയും തമ്മിലുള്ള ആധുനിക ബന്ധത്തിന്റെ അടിത്തറ.  മാനുഷികതലത്തിലൂടെ നോക്കുമ്പോൾ, പാക്കിസ്ഥാനിലും ഇന്ത്യയിലും വളർന്ന എന്റെ അച്ഛനേയും അമ്മയേയും നിരീക്ഷിക്കുമ്പോൾ, ഒരു കാര്യം മനസ്സിലാക്കാം.  അവർ വളർന്നുവന്നപ്പോൾ കേട്ടതും അറിഞ്ഞതും സമാനതകളുള്ള, ക്രൂരമായ ഹത്യകളുടെ നൊമ്പരപ്പെടുത്തുന്ന കഥകളും, ലക്ഷങ്ങൾ വീടുകളില്ലാതെ തെണ്ടിയലഞ്ഞ് ജീവിക്കേണ്ടിവന്നതിനേയും കുറിച്ചാണ്‌. എന്നാൽ, പാക്കിസ്ഥാനിൽ ഈ വിഭജനത്തിന്‌ വേറൊരു അഗാധ മാനമുണ്ടായിരുന്നു.  ഇന്ത്യയുമായുണ്ടായ ഈ വിഭജനത്തിന്റെ അർത്ഥവ്യാപ്തിയേപ്പറ്റി സാംസ്കാരികവും നാഗരികവുമായ മേഖലകളിൽ വലിയ ചോദ്യങ്ങളുയർന്നു.
വ്യക്തമായ ദേശീയതാദാന്മ്യതയുടെ അഭാവത്തിൽ, എല്ലാക്കാര്യത്തിലും ഇന്ത്യക്കെതിരായ നിലപാടുകൾ നിർവചിച്ചുകൊണ്ട്, ഒരു പുതിയ വ്യക്തിത്വം സ്വീകരിക്കാൻ പുതിയ പാക്കിസ്ഥാൻ സന്നദ്ധനായി.  ഇക്കാരണത്താൽ എല്ലാത്തിനും അവർ ഇന്ത്യക്ക് എതിര്‌നിന്നു.  വിഭജനത്തിനു മുൻപ് മുസ്ലീമുകളും അല്ലാത്തവരും തമ്മിലുണ്ടായിരുന്ന പൊതുധാരണകൾക്കെതിരെ പാക്കിസ്ഥാൻ പുറം തിരിഞ്ഞു.  എല്ലാം സംശയത്തിന്റെ ദൃഷ്ടിയിലൂടെ അവർ നോക്കി.  വസ്ത്രധാരണം, ആചാരം, ഉൽസവങ്ങൾ, വിവാഹ കർമ്മങ്ങൾ, സാഹിത്യം തുടങ്ങി എല്ലാം സൂക്ഷ്മദർശിനിയിലൂടെ അവർ കണ്ടു.  അതിലെ ഇന്ത്യൻ അംശങ്ങൾ അവർ തുടച്ചു മാറ്റി. ഇന്ത്യയുമായുള്ള എല്ലാ സംസർഗവും മലിനമാണെന്നു ചിത്രീകരിച്ച്, അതിനു കാരണമാകുന്നതിനെയെല്ലാം അകറ്റി നിർത്തുവാൻ ശ്രദ്ധിച്ചു.

പുതിയ രാജ്യത്ത് പുതിയ ദേശീയതയ്ക്ക് രൂപം നൽകാൻ നേതാക്കൾ ദൃഡമായി യത്നിച്ചു.  ഇന്ത്യൻ സംസ്കാരത്തെ വൈദേശികമായി കണക്കാക്കി, അതിനെ അടർത്തി മാറ്റി, സ്വന്തം നാട്ടിൽ നട്ടു വളർത്തിയതിനെ പരിപോഷിപ്പിക്കാനായി ശ്രമം.  ഇതു വിജയിച്ചിരുന്നുവെങ്കിൽ പാക്കിസ്ഥാൻ ഒരു ചാലക ശക്തിയാകുമായിരുന്നു.  നൂറ്റാണ്ടുകളായി അടിഞ്ഞു കൂടിയിരുന്ന തദ്ദേശിയവും പ്രാദേശികവുമായ സംസ്കാരത്തെ തള്ളി മാറ്റി സ്വയം പീഡിതമായി മറ്റൊരു സംസ്കാരത്തെ സൃഷ്ടിച്ചെടുക്കുവാൻ ആവേശം കാണിച്ചു.  അറബി സംസ്കാരത്തെ പുണരുന്ന ഇസ്ലാമിക അനന്യത പുതിയ നയത്തിന്റെ ഭാഗമായി.  അനേക വർഷങ്ങളായി പൗരാണിക ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഒരു ജനത ഉടനെതന്നെ ഇന്ത്യക്കെതിരെ പുറം തിരിഞ്ഞപ്പോൾ പാക്കിസ്ഥാൻ പാക്കിസ്ഥനെതിരെ സ്വയം പുറം തിരിയുകയായിരുന്നു.

കാതലായ ഒരു പ്രശ്നം ഇതിലുണ്ടായിരുന്നു.  തൊട്ടടുത്തു ശയിക്കുന്ന ഇന്ത്യ സ്വാതന്ത്ര്യത്തിനു ശേഷവും സ്വന്തം അനന്യത കൈവിടാതെ സംഗ്രഥിതമായി നിലകൊണ്ടു.  പാക്കിസ്ഥാന്റെ അത്രയും തന്നെയുള്ള മുസ്ലീം ജനസംഖ്യ അപ്പോഴും ഇന്ത്യയിലുണ്ടായിരുന്നു.  എല്ലാ ദിവസവും പതിവായി ചെയ്തു പോന്നിരുന്ന കാര്യങ്ങൾ മന:പൂർവം ചെയ്യാതെ മറ്റെന്തൊക്കെയോ ചെയ്യാൻ പാക്കിസ്ഥാൻ ശ്രമിച്ചു.  എന്തുവേണമെന്നുള്ള അവ്യക്തതയും നിറഞ്ഞു നിന്നു.
ഈ അവസ്ഥാസംഭ്രാന്തം ദശകങ്ങൾ കഴിഞ്ഞിട്ടും നിറഞ്ഞു നിന്നു.  രാഷ്ട്രീയ പ്രക്ഷുബ്ധത നിറഞ്ഞ ദിനങ്ങളായിരുന്നു പിന്നീട്.  നിയമപരമായ അധികാര കൈമാറ്റം ഒരു പ്രാവശ്യംപോലും പാക്കിസ്ഥാനിൽ സംഭവിച്ചിട്ടില്ല.  അട്ടിമറി നടത്തി പട്ടാളം ഭരണം നടത്തുന്നത് സാധാരണ കാഴ്ചയായിരുന്നു.  വിഭജനം ഒരു അബദ്ധമായിരുന്നുവെന്ന് 1980 ലും എന്റെ പിതാവ് വിശ്വസിച്ചിരുന്നില്ല.  ഒരൊറ്റ ന്യായീകരണമാണ്‌അതിന്‌അദ്ദേഹം പറയുന്നത്.  ഇന്ത്യ എത്ര ജനാധിപത്യ രാജ്യമായിരുന്നാൽ പോലും അത് ഒരു സാമ്പത്തിക വിപത്തുമാത്രമാണെന്ന് അദ്ദേഹം കരുതി.

എന്റെ പിതാവ് അക്കാലത്ത് അങ്ങനെ ഇന്ത്യയെക്കുറിച്ച് പറയുന്നതിന്‌പല കാരണങ്ങളുമുണ്ടായിരുന്നു.  നല്ല കാറുകളും നല്ല റോഡുകളും പട്ടാളം ഭരിച്ചിരുന്ന പാക്കിസ്ഥാനിൽ ഉണ്ടായിരുന്നു.  നല്ല നല്ല ബിസ്സിനസ്സുകൾ ഉയർന്നു വന്നു.  പാക് പൗരന്മാർക്ക് കൈകാര്യം ചെയ്യാൻ വിദേശ കറൻസികൾ ലഭിച്ചു.  പാക്കിസ്ഥനിലെ അവസ്ഥ ആ സമയത്ത് ദാരിദ്ര്യം നിറഞ്ഞ ഇന്ത്യയേക്കാൾ താരതമ്യേന മെച്ചമായിരുന്നു.  ജനാധിപത്യരാജ്യമായിരുന്ന ഇന്ത്യയിൽ വരൾച്ചയും ക്ഷാമവും മാത്രം ബാക്കി.

1990 ആയതോടെ രണ്ടു രാജ്യങ്ങളുടേയും വിധി കീഴ്മേൽ മറിഞ്ഞു.  വിഭജനത്തിനുശേഷമുണ്ടായ ഐശ്വര്യങ്ങൾ പെട്ടെന്ന് പാക്കിസ്ഥാനിൽനിന്ന് അന്തർദ്ധാനം ചെയ്യാൻ തുടങ്ങി.  ഇന്ത്യൻ സംസ്കാരത്തെ വെടിയാൻ ശ്രമിച്ച പാക്കിസ്ഥാൻ ഒരു വലിയ വില അതിന്‌നല്കി.  അപകടകാരിയായ ഒരു പുതിയ ഇസ്ലാം സമൂഹം ഉയിർത്തെഴുന്നേറ്റു.  അതേസമയം, ഇന്ത്യയിൽ നേരേ തിരിഞ്ഞാണ്‌സംഭവിച്ചത്.  സാമ്പത്തിക ഉദാരവൽക്കരണത്തെ മുറുകെ പുണർന്നതോടെ ഇന്ത്യ പെട്ടെന്ന് ഐശ്വര്യം പ്രാപിച്ചു തുടങ്ങി.  പാക്കിസ്ഥാൻ വാടിക്കരിയാനും തുടങ്ങി.  ഒരു കവിയുടെ സങ്കൽപ്പ സ്വർഗമായി വിടർന്നു വന്ന ആ രാജ്യം, ക്രമേണ ശുഷ്ക്കിച്ച്, നാശത്തിലേക്കും നിർദ്ധനത്വത്തിലേക്കും വഴുതി വീണു.
ഈ നാശത്തിന്റെ പ്രധാന ഹേതു പാക് ആർമി തന്നെ.  അമേരിക്കയിൽനിന്നും ഭീകര വിരുദ്ധ പ്രവർതനങ്ങൾക്ക് ഉപയോഗിക്കാനായി അമേരിക്കയിൽനിന്നും സഹായധനമായി ലഭിച്ചുകൊണ്ടിരുന്ന വൻ തുകകൾ മിലിട്ടറിയുടെ കൈകളിലേക്കാണ്‌വന്നെത്തിക്കൊണ്ടിരുന്നത്.  9/11 നു ശേഷം ഏകദേശം  പതിനൊന്നു മില്ല്യൺ ഡോളറാണ്‌പാക്കിസ്ഥനിലേക്ക് ഒഴുകിയത്.  ജനക്ഷേമകരമായ കര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു പകരം ഈ സഹായധനത്തിന്റെ ഭൂരിഭാഗവും  ഇന്ത്യക്കെതിരെ സായുധരാകാൻ അവർ ഉപയോഗിച്ചു.  അഫ്ഗാനിസ്ഥാനിൽ സുരക്ഷയും സമാധാനവും ഊട്ടി ഉറപ്പിക്കുന്നതിനു പകരം ഭീകരന്മാരുടെ ഒരു പുറമ്പോക്കായി ആ രാജ്യത്തെ അവർ കൈകാര്യം ചെയ്തു.  മാത്രമല്ല, ഒരിക്കൽ അമേരിക്ക അഫ്ഗാനിസ്ഥാനിൽനിന്നും വിട പറയുമ്പോൾ ഇന്ത്യക്കെതിരേയുള്ള തന്ത്രപ്രധാനമായ ഒരു സ്ഥലമായി അതിനെ ഉപയോഗിക്കാമെന്നും അവർ സ്വപ്നം കണ്ടു.

ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി അമേരിക്കയെ പാക്കിസ്ഥാൻ അവരുടെ താളത്തിന്‌തുള്ളിച്ചു.  ഭീകരതക്കെതിരെ അവർ നന്നായി യുദ്ധം ചെയ്യുന്നുണ്ടെന്ന് ലോകത്തെ ധരിപ്പിച്ചു.  അതേസമയം ഭീകരർ വളരെ ശക്തരാണെന്നും, അവർക്കെതിരെ വിജയിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ധാരണ പരത്തി.  ഈ യുദ്ധത്തിൽ വിജയിക്കണമെങ്കിൽ കൂടുതൽ പണം ചെലവാക്കണമെന്നു് അമേരിക്കയെ ധരിപ്പിച്ചുകൊണ്ടിരുന്നു.  ഇപ്രകാരം ഒരു ഇരട്ടത്താപ്പ് നയത്തിലൂടെ - ചിലയിടത്ത് ഭീകരർക്കെതിരെ ആഞ്ഞടിക്കുകയും, മുംബയിൽ ഭീകരാക്രമണം നടത്തിയ ലഷ്കർ ഈ തായ്ബായെപ്പോലുള്ള ഭീകര സംഘടനകളെ കൈയ്യഴിച്ച് സഹായിച്ചും - പട്ടാളഭരണം പാക്കിസ്ഥാനെ നിയന്ത്രിച്ചു.
പാക്കിസ്ഥാനിലെ അബൊട്ടാബാദിൽ ജീവിച്ചിരുന്ന ഒസാമ ബിൻ ലാദനെ ഇക്കഴിഞ്ഞ മേയ് മാസത്തിൽ അമേരിക്ക കൊലപ്പെടുത്തിയതോടെ പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഈ ഇരട്ടത്താപ്പ് നയം പൂർണമായും വെളിച്ചത്തായി. പാക് പട്ടാളം ലോകത്തിലെ ഏറ്റവും മോശമായ ഒരു പ്രസ്ഥാനമാണെന്ന് ഈ സംഭവത്തോടെ കുറ്റാരോപിതരായി. താലിബാനെ സൃഷ്ടിച്ചെടുത്തതും അന്തർദ്ദേശീയ ഭീകര പ്രസ്ഥാനത്തിന്‌വൻ തുക ചെലവിട്ടതും, ന്യൂക്ളിയാർ രഹസ്യങ്ങൾ പുറം ലോകത്തിന്‌നൽകുന്ന ലാഭകരമായ ഇടപാടുകളും പാക്കിസ്ഥാൻ പട്ടാളത്തിന്റെ മുഖ്യ നടപടികളിൽ ചിലതു മാത്രമായിരുന്നു.  സത്യത്തിൽ, മറ്റുള്ളവരോടെന്നതിനേക്കാൾ സ്വന്തം രാജ്യത്തോട് തന്നെ  പാക്കിസ്ഥാൻ പട്ടാളം ഏറ്റവും ഉപദ്രവകാരിയായി തീർന്നു.  ഇന്ത്യയിൽ നിന്നുള്ള ഭീഷണി വളരെ വലുതാണെന്ന അപവാദം ജനങ്ങളിൽ നിരന്തരമായി അടിച്ചേൽപ്പിച്ചു.  പാക് സമ്പത്തിന്റെ കാൽ ഭാഗമെങ്കിലും പട്ടാളം എല്ലാ വർഷവും കാർന്നു തിന്നു.  സിവിൽ ഗവണ്മെന്റുകളെ ഒന്നിനു പിറകെ ഒന്നായി അട്ടിമറിച്ചു.  സാമ്പത്തിക ലാഭത്തിനായി പട്ടാളം വൻകിട ബേക്കറികളും, ഷോപ്പിങ്ങ് മാളുകളും, കെട്ടിടങ്ങളും നിർമ്മിച്ചെടുത്തു.  അങ്ങനെ പട്ടാളം സ്വേഛാധിപതികളായി പാക്കിസ്ഥാനിൽ കൊടി കുത്തി വാണു.

എന്റെ പിതാവ് മരിക്കുന്നതിനു മുൻപ് ചെയ്ത ട്വീറ്റിന്റെ പിന്നിലുള്ള തീക്ഷണതക്കു കാരണം രണ്ടു രാജ്യങ്ങളുടേയും ഭാഗ്യം കാലക്രമേണ വിപരീത ദിശയിലേക്ക് ചലിച്ചതാണ്‌.  ഇന്ത്യയുടെ അസൂയാവഹമായ പുരോഗതിയും പരമ്പരാഗത സാംസ്കാരിക ശക്തിയും ഒരു വശത്ത്.  മുഹമ്മദ് ഇക്ബാലിന്റെ പൂർണമാകാത്ത സ്വപ്ന സങ്കൽപ്പങ്ങളുടെ അത്യാഹിതം മറു വശത്ത്.  അനുഭവ സാന്ദ്രമായ ഒരു സംസ്കാരത്തെ നിർബന്ധബുദ്ധിയോടെ തള്ളിക്കളഞ്ഞതിന്റെ നിരാശയും ക്രോധവും അദ്ദേഹം ചെയ്ത ട്വീറ്റിലുണ്ട്.  ഈ സംസ്കാരം, അനുദിനം എല്ലാ പാക്കിസ്ഥാനികളും ബോളിവുഡ്ഡിലൂടെ, അവരവരുടെ വീടുകളിൽ അനുഭവിക്കുന്നുണ്ടെന്നുള്ളതാണ്‌വേറൊരു സത്യം.
പാക്കിസ്ഥാന്റെ ഈ ക്രോധവും നിരാശയുമാണ്‌കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ വിലങ്ങുതടിയായിട്ടുള്ളത്.  രോഗതുല്യമായ ഈ ചിന്തയും മാനസികാവസ്ഥയുമാണ്‌സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ പക്കിസ്ഥാൻ ഒരുമ്പെടാത്തത്.  1947 ൽ ഉണ്ടായ മുറിവുകൾ ഉണക്കിയെടുക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പാക്കിസ്ഥന്റെ ആരോഗ്യവും പുന:സ്ഥാപിക്കുവാൻ കഴിയൂ.  പാക്കിസ്ഥാന്റെ ഈ അവസ്ഥ ഇന്ത്യയെ ഒരിക്കലും വിജയാഹ്ളാദത്തിലേക്ക് നയിക്കേണ്ടതുമില്ല.  കാരണം, എല്ലാ വീമ്പുകൾക്കും വീരവാദങ്ങൾക്കും പിന്നിൽ അനേകായിരങ്ങളുടെ വിതുമ്പലും, വേദനയും, ദു:ഖവും ഉണ്ടെന്ന് ഓർക്കുക.

(സ്ട്രേഞ്ചർ റ്റു ഹിസ്റ്ററി: എ സൺസ് ജേർണി ത്രൂ ഇസ്ലാമിക് ലാൻഡ്സ് എന്ന പുസ്തകത്തിന്റെ രചയിതാവായ ആതിഷ് റ്റസ്സീർ ഇന്ത്യയിൽ ജനിച്ചു വളർന്ന് ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്ന പത്രപ്രവർത്തകനാണ്‌.  അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ നൂൺ ഈ വരുന്ന സെപ്റ്റംബറിൽ അമേരിക്കയിൽ പ്രസിദ്ധീകരിക്കും.)


Read www.Jaalakam.com , published from USA, for more news and articles.

Wednesday, July 20, 2011

ദസ്സറ ചൌക്കിലെ കോണ്ടം മാമ

ജോർജ് മാത്യൂ

വേശ്യാലയങ്ങൾ വൃത്തികെട്ടതാണ്.  മനം മടുപ്പിക്കുന്ന ഗന്ധം ചുരത്തുന്നു.  ഇന്ത്യയിലെ പ്രസിദ്ധമായ ചുവന്ന തെരുവ് മുംബയിലുള്ള കാമാത്തിപ്പുരയിൽ ചെന്നു നോക്കൂ.  കീറിയ കോണ്ടങ്ങൾ ചിതറിക്കിടക്കുന്ന അഴുക്കു ചാലുകൾ.  വെറ്റിലക്കറ വീണ് ചുവന്ന വീഥികളും, മൂത്രത്തിന്റെ ഗന്ധവും കാമാത്തിപുരയെ വൃത്തികെട്ടതാക്കുന്നു.  കറ പിടിച്ച്, കീറിയ പോസ്റ്ററുകൾ ഒട്ടിച്ച ചുവരുകളും, ഉച്ഛിഷ്ടങ്ങൾ നിറഞ്ഞ പൊളിഞ്ഞ റോഡുകളും കാമാത്തിപുരയെ മലിനമാക്കുന്നു.  ഇവിടെ റബ്ബർ ഉറകൾ ഉപയോഗിക്കുകയൊ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം. അവിടെ ജീവിക്കുന്ന സ്ത്രീകൾ... അവർ ചുണ്ടിൽ വിലകുറഞ്ഞ ലിപ്സ്റ്റിക്ക് പുരട്ടിയിട്ടുണ്ട്.  നഖം നീണ്ട കൈവിരലുകൾക്കിടയിൽ എരിയുന്ന സിഗററ്റ് കുറ്റികളുണ്ട്.  മെല്ലിച്ച ശരീരത്തിലെ ബ്ളൗസ്സിനിടയിൽ തള്ളി നില്ക്കുന്ന മാറിടങ്ങളുണ്ട്.  ചിലർ മുറുക്കി തുപ്പുന്നു.  എന്തൊരു കാഴ്ച.  ഇതും വേറൊരു ഇന്ത്യയുടെ മുഖം. അവിടെയും ഇവിടെയും ആയി മാത്രം അസ്ഥികൂടങ്ങൾപോലെ കോണ്ടം വെണ്ടിങ്ങ് മെഷീനുകൾ ആരാലും ശ്രദ്ധിക്കപ്പെടാതെ തൂങ്ങി നില്ക്കുന്നു.  ഇതുപോലെ വേറൊരു കുപ്രസിദ്ധമായ ചുവന്ന തെരുവാണ് മഹാരാഷ്ട്രായിലെ കോൾഹാപ്പൂരിലുമുള്ളത്.  ഇവിടെ പന്നികളും സ്ത്രീകളും വഴിയോരങ്ങളിൽ മൽസരിക്കുന്നു.  പന്നികൾ ഓടകളിലെ ചെളിവെള്ളവുമായി മല്ലിടുമ്പോൾ സ്ത്രീകൾ പുരുഷന്മാരുമായി വിലപേശുന്നു.

മഹാരാഷ്ട്രായിൽ തന്നെ വേറൊരു സ്ഥലമുണ്ട്‌.  സാംഗ്ളി.  ഇവിടവും അനേകം വേശ്യാലയങ്ങളുടെ കേന്ദ്രമാണ്‌.  പക്ഷേ വൃത്തികെട്ട കാമാത്തിപുരയേപ്പോലെയോ കോലാപ്പുരിപോലെയോ അല്ല.  സാംഗ്ളി  വൃത്തിയുള്ള സ്ഥലമാണ്‌.  ഇവിടെയുള്ളത്‌ വൃത്തിയുള്ള വേശ്യാലയങ്ങളാണ്‌.  സാംഗളിയുടെ കഥ തുടങ്ങുന്നത്‌ അവിടുത്തെ  റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങുന്നതോടെയാണ്‌.  മഹാരാഷ്ട്രയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ  റെയിൽവേസ്റ്റേഷൻ.  ഒരു ഒട്ടോറിക്ഷ പിടിച്ച്‌ അഞ്ചു മിനിട്ട്‌ യാത്ര ചെയ്താൽ  ദസ്സറ ചൌക്കിൽ ചെന്നെത്താം.  വൃക്ഷങ്ങൾ തണലേകുന്ന വൃത്തിയുള്ള റോഡിലൂടെ യാത്ര ചെയ്ത്‌ ഒരു ജങ്ങ്ഷനിൽ എത്തിച്ചേരുന്നു.  അവിടെനിന്നും വേറൊരു വഴിയിലൂടെ തിരിഞ്ഞാൽ സാംഗ്ളിയിലെ ചുവന്ന തെരുവിലേക്ക്‌ പ്രവേശിക്കാം.  റബ്ബർ ഉറകൾ ഒഴുകി ഒലിക്കുന്ന ഓടകൾ ഇവിടെയില്ല.  വീടുകളെല്ലാം മനോഹരമായി പെയിന്റടിച്ച്‌ മനോഹരമാക്കിയിരിക്കുന്നു.  ഓരോ വീടിന്റെ മുൻവശത്തും രംഗോളി പൂശിയിരിക്കുന്നു.  ചില വീടുകളുടെ വാതില്ക്കൽ രണ്ടോ മൂന്നോ സ്ത്രീകൾ കൂട്ടം കൂടി നില്ക്കുന്നതു കാണാം.  പുരുഷന്മാരേയും പ്രതീക്ഷിച്ചു നില്ക്കുകയാണ്‌. മറ്റു ചില സ്ത്രീകൾ അവരുടെ ദൈനംദിന ജീവിതത്തിൽ മുഴുകിയിരിക്കുന്നു. മുറ്റം വൃത്തിയാക്കുന്നു.  ചിലർ കുട്ടികളുടെ പിന്നാലെ ഓടുന്നു.  ചിലർ ഭക്ഷണം ഉണ്ടാക്കുന്നു. ചിലർ വസ്ത്രങ്ങൾ ഉണക്കാനിടുന്നു. മറ്റു ചില സ്ത്രീകൾ മുടി ചീവുന്നു.  ചിലർ നെയിൽപോളീഷ്‌ ഇടുന്നു.  വേറെ ചിലർ കണ്ണാടി ഒരു കൈയ്യിൽ പിടിച്ച്‌ മറുകൈകൊണ്ട്‌ ലിപ്‌സ്റ്റിക്  പുരട്ടുന്നു.
**************************************************

ആകൃഷ്ടമായ ജനാലകളുടെ പിറകിൽ നിന്നും കാറ്റത്താടുന്ന മണിയുടെ ജിങ്കിൾ നാദം.  വാതിൽപ്പടികൾക്ക് മുൻപിൽ അനേകം ചെരുപ്പുകൾ ആരെയോ കാത്തു കിടക്കുന്നു. മുൻവാതിലിനരികിലെത്തിയപ്പോൾ കനത്ത ഒരു ശബ്ദം.  ദയവ് ചെയ്ത് ചെരിപ്പ് ഊരിയിടൂ.  അകത്തേക്ക് നോക്കിയാൽ കാണുന്നത് പെൺകുട്ടികളുടെ അർദ്ധനഗ്നമായ പോസ്റ്ററുകൾ ഒട്ടിച്ച ഭിത്തി.  ഇടതുവശത്തെ ഭിത്തിക്കടുത്തിട്ടിരിക്കുന്ന മഞ്ചകട്ടിലിൽ തടിച്ച ഒരു സ്ത്രീ ഇരിക്കുന്നു.  വലതുകൈകൊണ്ട് അവർ അവരുടെ കാൽമുട്ടുകൾ തടവുന്നു.  തൊട്ടടുത്ത് മെല്ലിച്ച ഒരു ആൺകുട്ടി ഇരുന്ന് ടി വി കാണുന്നുണ്ട്.  ഒരു കസേര കൊണ്ടുവരുവാൻ അവർ അകത്തേക്കു നോക്കി ആംഗ്യം കാണിച്ചു.  കുറച്ചു കഴിഞ്ഞപ്പോൾ സാരി ഉടുത്ത ഒരു ചെറുപ്പക്കാരി ഒരു കപ്പ് ചായയുമായി ഞങ്ങൾക്കരുകിലേക്ക് വന്നു.  ഇവളെന്റെ മോളാണ്‌.  തടിച്ച സ്ത്രീ ചെറുപ്പക്കാരിയെ നോക്കി പറയുന്നു.  എനിക്കിവിടെ അനേകം പെൺമക്കളുണ്ട്. റഫീക് മാത്രമേ എനിക്കൊരു ആൺകുട്ടിയായിട്ടുള്ളു.  അടുത്തിരിക്കുന്ന ആൺകുട്ടിയെ തലോടിക്കൊണ്ട് ബന്ധവാ മാഡം എന്ന പേരിലറിയപ്പെടുന്ന അമീർബി സിക്കന്ധർ ഷേയ്ക്ക് പറഞ്ഞു.

ഈ സമയത്ത് വേറൊരു പെൺകുട്ടി വന്ന് നമസ്തേ പറഞ്ഞു.  മറ്റ് രണ്ട് പെൺകുട്ടികൾ കതകിനു പിന്നിൽ ഞങ്ങളെ ഒളിഞ്ഞുനോക്കി നില്ക്കുന്നു.  റഫീക് പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് ഓടിപ്പോയി.  അവന്റെ അമ്മക്ക് എയ്ഡ്സ് രോഗമായിരുന്നു.  അവർ മരിച്ചുപോയി. കോണ്ടം ഉപയോഗിക്കണമെന്ന് പല പ്രാവശ്യവും അവരോട് ഞാൻ പറഞ്ഞതാണ്‌.  അവരത് അനുസരിച്ചില്ല.  അവൻ ജനിച്ചപ്പോൾ അവനും എയ്ഡ്സ് ഉണ്ടായിരുന്നു.  അവൻ സ്കൂളിൽ പോകാൻ തുടങ്ങിയിരിക്കുന്നു.  പക്ഷേ അവന്‌ എയ്ഡ്സ് ഉണ്ടെന്ന് ഞാൻ ടീച്ചറോട് ഇതുവരെ പറഞ്ഞിട്ടില്ല.  ദസ്സറ ചൗക്കിൽ ഇനി എയ്ഡ്സ് വരാൻ ഞാൻ അനുവദിക്കില്ല.  കോണ്ടം ധരിക്കാത്ത ഒരു പുരുഷനുമായും കിടപ്പറ പങ്കിടാൻ എന്റെ പെൺകുട്ടികൾ സമ്മതിക്കുകയില്ല.  അവർ ഒരു നെടുവീപ്പോടെ പറഞ്ഞു നിർത്തി.

ഇരുപത്തിയഞ്ചു വർഷങ്ങൾക്കുമുൻപ് മാഡത്തിന്‌18 വയസ്സ്.  സ്നേഹിച്ച പുരുഷനുമായി ഒളിച്ചോടി.  പക്ഷേ അയാൾ അവരെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ല.  കാലക്രമേണ അയാൾ അപ്രത്യക്ഷനായി.  വീട്ടിലേക്ക് തിരിച്ചു പോകാൻ ഭയമായിരുന്നു.  ആദ്യം കിട്ടിയ ചെറിയ പണികളൊക്കെ ചെയ്ത് ജീവിച്ചു.  അവസാനം ദസ്സറ ചൗക്കിൽ വന്നു പെട്ടു.  ജീവിതം വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇഴഞ്ഞു നീങ്ങി.

കൂടെ ഉണ്ടായിരുന്ന സ്ത്രീകളുടെ വായിലും നാക്കിലുമൊക്കെ പൂണ്ണുകൾ മുളച്ചു പൊങ്ങി.  തടിച്ചിരുന്ന സ്ത്രീകൾ മെല്ലിച്ച് വടി പോലെയായി. അപ്പോഴാണ്‌ അവർ അറിയുന്നത് എയ്ഡ്സ് എന്ന മാരക രോഗത്തെപ്പറ്റി.  കൂടെ ഉണ്ടായിരുന്ന പല സ്ത്രീകളും അപ്രത്യക്ഷരായി.  ഞങ്ങളുടെ ജോലി ഞങ്ങളെ കൊല്ലുന്നതാണെന്ന് അപ്പോഴാണെനിക്കു മനസ്സിലാകുന്നത്.  ദസ്സറചൗക്കിലെ പെൺകുട്ടികളുടെ അമ്മയും ബോസ്സുമൊക്കെയായ മാഡം പറയുന്നു.

ആയിടക്കാണ്‌ സംഗ്ളിയിലെ ഒരു സംഘടനയായ സാൻഗ്രാംമുമായി ബന്ധപ്പെടുന്നത്. സംഘടനയുടെ മുഖ്യ ജോലി എയ്ഡ്സ് നേപ്പറ്റി ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു.  അവരിൽനിന്നാണ്‌ മാഡം ആദ്യം കോണ്ടത്തേക്കുറിച്ച് അറിയാൻ ഇടയാകുന്നത്.  ആദ്യം കണ്ടപ്പോൾ ഒട്ടിപ്പിടിക്കുന്ന ഒരു വിചിത്ര സാധനമായിട്ടണെനിക്കു തോന്നിയത്.  പിന്നെ ഞാൻ വിചാരിച്ചു, വെറുതേ കിട്ടുന്ന സാധനമല്ലേ.  ഒന്നു പരീക്ഷിച്ചു കളയാം. ഒരു ലൈംഗീക തൊഴിലാളിയായ എന്നെ അത് സംരക്ഷിക്കുമെന്ന് പിന്നീടെനിക്കു മനസ്സിലായി.

ഇതിന്റെ പ്രയോജനം മനസ്സിലാക്കിയ മാഡം മറ്റ് സ്ത്രീകളേയും ഇതിനേക്കുറിച്ച് പഠിപ്പിക്കാൻ ശ്രമിച്ചു.  പല സ്ത്രീകളും ഇത് ഉപയോഗിക്കുവാൻ ആദ്യം മടി കാണിച്ചെന്ന് മാഡം പറയുന്നു.  റബ്ബർ ഉറകൾ രതിസുഖം നല്കുകയില്ലെന്ന് പല പുരുഷന്മാരും കരുതി.  പലരും ഇത് ഉപയോഗിക്കാൻ വിമുഖരായി.  ഇതിന്റെ ഫലമായി ലൈംഗീകതൊഴിലാളികൾക്ക് പലർക്കും അന്നം മുട്ടി.  പക്ഷേ മാഡത്തിനെ ഈ പ്രതിബന്ധങ്ങളൊന്നും നിരുൽസാഹപ്പെടുത്തിയില്ല.
മാഡത്തിന്റെ കീഴിൽ ഏകദേശം 200 പെണ്ണുങ്ങളാണ്‌ജോലി ചെയ്തിരുന്നത്.  ഭൂരിപക്ഷവും അയൽ സംസ്ഥാനമായ കർണാടകത്തിൽ നിന്നുള്ളവരായിരുന്നു.  കർണാടകത്തിലെ ദേവദാസി സമ്പ്രദായത്തിൽ വളർന്നുവന്ന ഈ പെൺകുട്ടികൾക്ക് കന്നഡ മാത്രമേ മനസ്സിലാകൂ.  ഭാഷയും ഒരു വിലങ്ങുതടിയായി.

അപ്പോഴാണ്‌ മാഡത്തിന്‌ വേറൊരു ആശയം തോന്നിയത്.  പ്ളാസ്റ്റിക് ബക്കറ്റുകൾ.  മാഡം രണ്ടു ബക്കറ്റുകൾ സൗകര്യപ്രദമായ സ്ഥലത്ത് വച്ചു. കസ്റ്റമർ പോയിക്കഴിഞ്ഞാൽ ഉപയോഗശൂന്യമായ റബ്ബർ ഉറകൾ നിർബന്ധമായും ബക്കറ്റിൽ നിക്ഷേപിക്കണമെന്ന് മാഡം നിർബന്ധം പിടിച്ചു.  പാതിരാത്രി കഴിഞ്ഞ്‌ഓരോ സ്ത്രീകളുടെ അരികിലും പോയി മാഡം കസ്റ്റമറുടെ കണക്കെടുക്കും. ഓരോ സ്ത്രീകൾക്കും ആ രാത്രിയിൽ എത്ര കസ്റ്റമർ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കും.  എന്നിട്ട്, ബക്കറ്റിൽ കൈയ്യിട്ട്, റബർ ഉറകൾ എണ്ണും.  ഒരെണ്ണം കുറവു വന്നാൽ അതിനർത്ഥം ആരോ ഒരാൾ ഉറ ഉപയോഗിച്ചിട്ടില്ലെന്നാണ്‌.  അതാരാണെന്ന് ഒരോ സ്ത്രീകളേയും ചോദ്യം ചെയ്ത് മനസ്സിലാക്കും.  ക്ഷമാപണവുമായി വന്നുനിൽക്കുന്ന അവർക്ക് ഇനിമേൽ ഇങ്ങനെ സംഭവിക്കരുതെന്ന് താക്കീത് നല്കും.  ഈ ശ്രമം കഴിഞ്ഞ മൂന്നു വർഷമായി തുടരുന്നു.  ആരും ഇപ്പോൾ ഉറ ഉപയോഗിക്കാതെ ലൈംഗീക ബന്ധത്തിലേർപ്പെടുകയില്ല.  ഉറയുടെ ഉപയോഗം ഉറപ്പായിരിക്കുന്നു സാംഗ്ളിയിലെ തെരുവുകളിൽ.
ഏതെങ്കിലും കസ്റ്റമർ ഉറ ഉപയോഗിക്കാൻ മടി കാണിച്ചാൽ അയാളെ പുറത്താക്കും.  കയറി വരുന്ന എല്ലാ പുരുഷന്മാർക്കും ഉറ ഉപയോഗിക്കുവാൻ മടി കാണിക്കുന്നവരാണെന്ന് മാഡം പറയുന്നു.  അവിടെ വരുന്ന എല്ലാ പുരുഷന്മാരും സാധാരണ മദ്യപിച്ചിട്ടായിരിക്കും വരിക.  മദ്യപിക്കാതെ വരുന്നവർ ഉറ ഉപയോഗിക്കുവാൻ മടി കാണിക്കാറില്ല.

കസ്റ്റമേഴ്സ് നഷ്ടപ്പെടാതിരിക്കുവാനും  അമിതമായി മദ്യപിച്ചവരെ ഒഴിവാക്കുവാനും മാഡം വേറൊരു ബുദ്ധി കണ്ടുപിടിച്ചു.  വൈകുന്നേരം ആറു മണിയാകുമ്പോൾ മാഡം പ്രധാന പ്രവേശനകവാടത്തിനടുത്തുള്ള ഒരു മരത്തണലിൽ ഇരിപ്പുറപ്പിക്കും.  വരുന്ന മദ്യപാനികളുടെ ലഹരിയുടെ അളവ് മനസ്സിലാക്കും.  കിടപ്പറ പങ്കിടാൻ വരുന്ന പുരുഷനെ സൂക്ഷിച്ചു നോക്കിയാൽ പിടികിട്ടും അവൻ എത്രമാത്രം കുടിച്ചിട്ടുണ്ടെന്ന്.  വളരെയധികം മദ്യപിച്ചിട്ടുള്ളവനാണെങ്കിൽ അവൻ ഉറ ധരിക്കുകയില്ല.  അവനെ ഞാൻ തിരിച്ചയക്കും.  അല്ലാത്തവരെ ഞാൻ ഉള്ളിലേക്ക് കടത്തിവിടും.  അകത്തേക്ക് പോകുന്നവരുടെ കൈയ്യിൽ ഉറയും ഉണ്ടായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്.  മാഡം പറയുന്നു.

ഇനി അഥവാ ഒരുത്തൻ മറന്നു പോയാലും പെൺകുട്ടികൾ ഉറ കരുതിയിട്ടുണ്ടാകും.  സ്ഥിരം കസ്റ്റമേഴ്സ് ചിലപ്പോൾ പെൺകുട്ടികൾക്ക് കൂടുതൽ പണം നല്കി അവരെ വശീകരിക്കാൻ ശ്രമിക്കും.  ഞാൻ ഇവിടുത്തെ സ്ഥിരം ആളല്ലേ. പിന്നെന്തിനാണ്‌ ഉറ ധരിക്കുന്നത്?  എനിക്ക് അസുഖങ്ങളൊന്നുമില്ല. ഇത്രയും നാളായിട്ട് എന്നെ വിശ്വാസമില്ലേ.  സ്ഥിരം കക്ഷികൾ ആവശ്യപ്പെടാറുണ്ട്.  പക്ഷേ എന്തു പറഞ്ഞാലും ഉറ ധരിക്കണമെന്നുള്ള മാഡത്തിന്റെ നിർബന്ധം ഒരു പെൺകുട്ടിയും തെറ്റിക്കാറില്ല.  എന്റെ പെൺകുട്ടികൾക്ക് അസുഖം പിടിക്കാൻ ഞാൻ അനുവദിക്കുകയില്ല.  ഒരു അമ്മ സ്വന്തം മക്കളെ കാത്തു സൂക്ഷിക്കുന്നതുപോലെ മാഡം അവരെ സംരക്ഷിക്കുന്നു.

*******************************************************

സാൻഗ്രാം സംഘടനയുമായി ഒത്തൊരുമിച്ച് കുറെക്കാലം പ്രവർത്തിച്ചശേഷം മാഡം അവരുമായി നിസ്സഹകരണത്തിലായി.  അതിന്റെ കാരണമൊന്നും പറയാൻ മാഡം കൂട്ടാക്കുന്നില്ല.  ഞാൻ ഇനി എന്റെമാത്രം യജമാനനാണ്‌.  ഞാൻ എങ്ങനെ ജോലി ചെയ്യണമെന്ന് മറ്റുള്ളവർ എന്നോടിനി പറയണ്ട.  മാഡം പറയുന്നു. വൈശ്യ മഹിള എയ്ഡ്സ് നിർമൂലൻ കേന്ദ്ര എന്ന പേരിൽ ഒരു സംഘടനക്ക് മാഡം രൂപം നല്കുകയും ചെയ്തു.  സംഘടനയിൽ എത്ര പേരുണ്ടെന്നോ ദിവസവും രാത്രിയിൽ ബക്കറ്റിൽനിന്ന് എത്ര ഉറകൾ കണ്ടെടുക്കുമെന്നോ മാഡം പറയുന്നില്ല.

തന്റെ പെൺകുട്ടികളോടുള്ള ആന്മാർത്ഥതയിൽ മാഡം ദൃഡബദ്ധയാണ്‌.  അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആന്മാർപ്പണമാണവർക്കുള്ളത്.  അതിന്റെ ഭാഗമായിട്ടാണ്‌ ഉറകളില്ലാതെ ലൈംഗീകബന്ധം പാടില്ലെന്നുള്ള നിബന്ധന വച്ചത്.  നിരക്ഷരരായ പെൺകുട്ടികളേയും അവരുടെ മക്കളേയും പഠിപ്പിക്കാനുള്ള ചുമതലയും മാഡം തന്നെ ഏറ്റെടുത്തിരിക്കുന്നു.  പെൺകുട്ടികൾ കർണാടകയിലുള്ള അവരുടെ വീട്ടിലേക്കു പോകാൻ യാത്രാബസ് കണ്ടുപിടിക്കുന്നത് പരിശീലിപ്പിച്ചെടുത്തത് മാഡം തന്നെ. നിരക്ഷരരും ലൈംഗീകതൊഴിലാളികളുമായ മാഡത്തിന്റെ 50 പെൺകുട്ടികൾ കഴിഞ്ഞ മൂന്നു വർഷമായി പുസ്തകങ്ങൾ പഠിക്കുന്നു.  ക്ളാസ്‌സമയം നിത്യവും നാലു മുതൽ ആറു വരെ.  ഭാഷാപഠനവും കണക്കുമൊക്കെയാണ്‌ വിഷയങ്ങൾ.  അവരെ ഇംഗ്ളീഷ് പറയാൻ പഠിപ്പിക്കണം.  മാഡം പറയുന്നു.
ക്ളാസ്സ് കഴിഞ്ഞാൽ ആറു മണി മുതൽ പിന്നെ ബിസിനസ്സ് ടൈം ആണ്‌.  മേക്കപ്പിടണം. ഡ്രസ്സ് ചെയ്യണം.  വരുന്ന കസ്റ്റമേഴ്സുമായി ഇടപെടണം.  അവരോട് പണം മേടിക്കണം. അങ്ങനെ പാതിര വരെ നീണ്ടുപോകുന്നു ബിസിനസ്സ് പരിപാടികൾ.  അവസാനം റബ്ബർ ഉറകൾ ബക്കറ്റിൽ നിക്ഷേപിക്കുന്നതോടെ അന്നത്തെ ജോലി അവസാനിക്കുന്നു.  ഇപ്പോൾ ബക്കറ്റ് നിത്യവും എടുക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്.  അയാൾക്ക് മാസം 10 രൂപ ഓരോ പെൺകുട്ടിയും നൽകണം.

ഇതിനു പുറമേ, എല്ല വർഷവും ദീപാവലി സമയത്ത് വീടും മുറികളും ചായം പൂശി പലവിധത്തിൽ അലങ്കരിക്കുന്നതും മാഡത്തിന്റെ നിബന്ധനകളിൽപ്പെടുന്നു.  ഇതിനായി ഓരോ പെൺകുട്ടിയും 25 രൂപയെങ്കിലും മാഡത്തിന്‌ നൽകും.  സെക്സ് ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണെങ്കിലും ലൈംഗീകതൊഴിലാളികളെ സമൂഹം അവജ്ഞയോടെ നോക്കിക്കാണുന്നു.  പക്ഷേ ദാരിദ്ര്യം മൂലം ഈ സാഹചര്യത്തിലെത്തപ്പെടുന്ന ലൈംഗീകതൊഴിലാളികളെ സഹായിക്കാൻമാത്രം സമൂഹം മുന്നോട്ട് വരുന്നില്ലെന്ന് മാഡം പരാതിപ്പെടുന്നു.

*********************************************************

ദസ്സറ ചൗക്കിലെ വീടുകളും മുറികളും മനോഹരങ്ങളാണ്‌.  ഭിത്തികൾ പല വർണങ്ങളാൽ ചായം പൂശിയിരിക്കുന്നു.  അവയിൽ ബോളിവുഡ്ഡിലെ പല നടികളുടേയും നടന്മാരുടേയും പോസ്റ്ററുകൾ.  പല വർണത്തിലുള്ള കർട്ടനുകൾ.  വൃത്തിയും വെടിപ്പും വർണഭംഗിയുമുള്ള ബെഡ്ഷീറ്റുകൾ.  ഓരോരുത്തരുടെ കുടുംബചിത്രങ്ങൾ മനോഹരമായി, ഫ്രെയിമുകളിലായി ഭിത്തിയിൽ തൂങ്ങുന്നു.  മുറികളിൽ ലിപ്‌സ്റ്റിക്ക്, നെയിൽ പോളീഷ്, വർണ വളകൾ, ചീപ്പ്, കണ്ണാടി, എന്നിങ്ങനെ പോകുന്നു ലിസ്റ്റുകൾ.  സിമിന്റ്തറ വെടിപ്പുള്ളതും തിളങ്ങുന്നതുമാണ്‌.  എല്ലാ ദിവസവും വീടിന്റെ മുൻഭാഗം അടിച്ചു വൃത്തിയാക്കി പൊടി ഒതുങ്ങാൻ വെള്ളം തളിക്കുന്നു.  അതിനു ശേഷം രംഗോളി ചിത്രങ്ങൾ വീടിനുമുൻപിൽ തൂകുന്നു.
മാഡത്തിന്റെ കൂടെ ഈ പെൺകുട്ടികളുടെ ജീവിതം വളരെ സന്തോഷപ്രദമാണ്‌.  മാഡം അവർക്കുവേണ്ടി സ്വന്തം അമ്മയേപ്പോലെ എല്ലാം ചെയ്തുകൊടുക്കുന്നു.  അവരുടെ സന്തോഷമാണ്‌ മാഡത്തിന്റേയും സന്തോഷം. അവരേയും അവരുടെ മക്കളേയും സ്വന്തം ഹൃദയത്തിൽ താലോലിക്കുന്നു.  മാഡം അവരുടെ എല്ലാമാണ്. മാഡം ഇല്ലെങ്കിൽ ഈ പെൺകുട്ടികൾക്കും ജീവിതമില്ല.

ദസ്സറചൗക്കിലെ പല പെൺകുട്ടികൾക്കും  ഇപ്പോൾ വായിക്കാനറിയാം.  അവരുടെ കുട്ടികളെ അടുത്ത സ്കൂളുകളിൽ അയക്കുന്നു.  അവരെ പഠിപ്പിച്ച് വലിയവരാക്കണമെന്ന് എല്ലാവർക്കും മോഹം.  മാഡത്തിനും അതുതന്നെയാണിഷ്ടം.  മാഡം അവരെ രക്ഷിക്കുന്നു.  ശക്തരാകാനുള്ള ഏക മാർഗം സാക്ഷരതയാണെന്ന് മാഡം തന്റെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നു.  ഇതിനെല്ലാം ഇടയിൽ റബ്ബർ ഉറ തന്നെയാണ്‌ നെടുംതൂൺ എന്ന് മാഡം അവരെ ഓർമിപ്പിക്കുന്നു.  ദസ്സറ ചൗക്കിലെ സുന്ദരികൾ കൃത്യമായി ഉറ ധരിക്കാൻ പുരുഷന്മാരെ ദിവസവും പരിശീലിപ്പിക്കുന്നു.

Read www.Jaalakam.com , published from USA, for more news and articles.